മലയിൻകീഴ്: 14 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പേയാട് പള്ളിമുക്ക് കല്ലറത്തലയ്ക്കൽവിവേക് മോഹന്റെ (മിട്ടു - 30) വീട്ടിൽ നിന്നാണു പതിനാല് കിലോഗ്രാം കഞ്ചാവുമായി വിളപ്പിൽശാല പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിളപ്പിൽശാല ചീലപ്പാറ വിഷ്ണു ഭവനിൽ വിവേകി(28)നെ പിടികൂടിയത്.
റൂറൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗുകളിൽ പ്രത്യേക പാക്കറ്റുകളായിട്ടാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഡാൻസാഫ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയപ്പോൾ വീട്ടുടമയും മലയിൻകീഴ് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ വിവേക് മോഹൻ ഓടി രക്ഷപ്പെട്ടു.
ആൾതാമസമില്ലാതിരുന്ന വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിവേക് മോഹൻ മാതാപിതാക്കൾക്കൊപ്പം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്. മലയിൻകീഴ് പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മലയിൻകീഴ്, വിളപ്പിൽശാല, പൂന്തുറ, കരമന എന്നി സ്റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.